മുംബൈ: ഡോളറിനെതിരേയുള്ള രൂപയുടെ താഴ്ച തുടരുന്നു. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനമാണ് രൂപ നടത്തുത്. ഇന്നലെ 96 കടന്ന രൂപ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് നേരിട്ടിരിക്കുന്നത്. തുടർച്ചയായ ഏഴാം സെഷനിലാണ് രൂപ ഇടിവ് നേരിട്ടുന്നത്.
ഡോളറിനെതിരേ 96.35ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയരുന്നതും ഡോളർ ശക്തിപ്പെടുന്നതുമാണ് രൂപയെ ബാധിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ പൊതുവായ അനുകൂലസാഹചര്യം മങ്ങുകയാണെന്ന് വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
തുടരുന്ന ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കം രൂപയുടെ മൂല്യം 100നു മുകളിലേക്ക് താഴ്ത്താനുള്ള സാധ്യത നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ഇന്ത്യ അടക്കമുള്ള വളർന്നുവരുന്ന സന്പദ്വ്യവസ്ഥകൾക്ക് ക്രൂഡ് ഓയിൽ വിലക്കയറ്റം വലിയ സമ്മർദമുണ്ടാക്കുന്നതായി വിപണി വിദഗ്ധർ വ്യക്തമാക്കുന്നു.
എണ്ണ വില ഉയരുന്നത് രാജ്യത്തു നിന്നുള്ള ഡോളറിന്റെ ഒഴുക്ക് വർധിപ്പിക്കും. വിദേശ നിക്ഷേപകർ (എഫ്പിഐ) നിലവിൽതന്നെ വില്പനക്കാരാകുന്ന സാഹചര്യത്തിൽ എണ്ണ വില ഉയരുന്നത് ഡോളറിന്റെ ഒഴുക്ക് ശക്തമാക്കും.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.19 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.39ലെത്തി.
അവസാനം വെള്ളിയാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 54 പൈസ നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വെള്ളിയാഴ്ച ഡോളറിനെതിരേ 96 കടന്ന രൂപ അവസാനം എക്കാലത്തെയും താഴ്ന്ന നിലയായ 95.81ൽ ക്ലോസ് ചെയ്യുകയായിരുന്നു.
ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 99.14 നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൂചികയിൽ 0.14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.65 ശതമാനം ഉയർന്ന് ബാരലിന് 109.97 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.